അവൾ

..അവൾ .......
കറുപ്പിന്റെ ഏഴഴകും അരച്ച് കലക്കി തന്റെ ശരീരത്തിൽ ഇടതടവില്ലാതെ പൂശി, പല്ലിന്റെ വെളുപ്പിന്റെ മുല്ലപ്പൂ അഴക് കാട്ടി എന്നെ വെളുത്ത      അനുരാഗ സ്വപനങ്ങളുടെവിശുദ്ധിയിൽ  നിന്നും
 മോചിതനാക്കി.
വാക്കുകൾ, പ്രണയം പോലെ തന്നെ കറ കളഞ്ഞ അനുഭവങ്ങൾ ഉണ്ടാക്കാമെന്ന അറിവ് പകർന്നു തന്നവൾ......

എന്റെ എല്ലാ ലീവ് ദിവസങ്ങളും ഓരോ ആവർത്തനങ്ങൾ ആകാൻ ഭാര്യയും മക്കളും കിണഞ്ഞു ശ്രമിക്കമ്പോഴും (അവർ പറയുന്നത് ഞാനാണ് ആവർത്തനങ്ങളുണ്ടാക്കുന്നത് എന്നാണെങ്കിലും), രാവിലെ കയ്യിൽ വരുന്ന ലിസ്റ്റും പിന്നെ അവ സഫലങ്ങളാകാൻ ബാങ്കിന്റെ എടിഎം എന്ന സഹായവും കഴിഞ്ഞാൽ നേരെ പോകുന്നത് അവളുടെ അടുത്തേയ്ക്കാണ്......

വഴിയുടെ ഓരത്ത് കുറേ കൂടകളിൽ വെണ്ടയ്ക്കയും ,വഴുതനങ്ങ യും, ചീരയും പിന്നെ അതു പോലുള്ള കുറേ ഗ്രാമീണ പച്ചില, പച്ചക്കറികൾ വിൽക്കുന്ന അവൾ ......
പണ്ട്, ഓ എൻ വി'പേരറിയാത്തൊരു പെൺകിടാവേ, നിന്റെ നേരറിയുന്നു ഞാൻ പാടുന്നു' എന്നു തുടങ്ങിയ, മനസ്സിൽ വിങ്ങൽ നൽകിയ കവിത കോതമ്പുമണികൾ,
ഇവളെ കാണുമ്പോ എനിക്കോർമ്മ വരും....
ഇവളൊരു പെൺകൊടിയല്ല, കറുപ്പിന്റെ ഗ്രാമീണ പീഡനം ഏറ്റുവാങ്ങിയിട്ടും ' നില നിൽക്കുന്നവൾ, ഇനിയും അണയാത്ത ഗ്രാമീണ സങ്കൽപം, കവിത.....

വെളുത്ത പല്ലുകൾ കാട്ടി അവൾ ചിരിച്ചു വാമൊഴിയും  ."എന്താടാ വരാൻ വൈകി ? "
അവളുടെ വാക്കുകളിൽ ബഹുമാന പ്രയോഗങ്ങളില്ല ...എടാ എന്നുള്ള അവളുടെ വിളികൾ എന്താടി എന്ന് തുടങ്ങുന്ന എന്റെ  ഭാഷാപ്രയോഗങ്ങളെ ബഹുമാനിക്കുന്നവയാകയാൽ  സ്വസ്ഥം , ഞങ്ങൾ  ഒരേ തൂവൽ  പക്ഷികൾ .....

ഇവിടെ ,ഈ കടലോര ഗ്രാമീണ  പ്രദേശത്ത് , ഒരു ഗ്രാമീണ ജനത ജീവിച്ചിരുന്നു. ....മത്സ്യബന്ധനം തൊഴിലായവർ ... അവർക്കിടയിലേക്ക്  പറങ്കികൾ വരികയും. അവരെ ക്രിസ്തു  മത വിശ്വാസികളാക്കുകയും  ഭാഷ തദ്ദേശീയ മറാ ത്തിയും പറങ്കി ഭാഷയും കുടിക്കലർന്ന്  ഒരു സങ്കര ഭാഷ ആകുകയും , കുറെ പാശ്ചാത്യ  സ്വഭാവങ്ങളും  വാഴ്കാൻ വലിയ  ബംഗ്ലാവുകളും  പ്രദാനം ചെയ്യുകയും ചെയ്തപ്പോ , ഇവിടെ വിപണനം  സാധ്യമായി ....

അടുത്ത ദേശങ്ങളിലെ  പാവങ്ങൾ അവരുണ്ടാക്കുന്ന പഴങ്ങളും, പച്ചക്കറികളും  പിന്നെ കോഴിയും ചീരയും എന്ന് വേണ്ട എല്ലാം വിൽക്കാനുള്ള  ഒരു മാർക്കറ്റ് കണ്ടെത്തി ...കാലം കഴിഞ്ഞപ്പോൾ ,പറങ്കികൾ പോയപ്പോൾ  ഇവിടെ നമ്മൾ ,നാനാത്വത്തിൽ  ഏകത്വം കണ്ടെത്തിയവരുടെ താവളങ്ങളായി  .....മലയാളികൾ ,തമിൾ ,തെലുഗു പിന്നെ അവരവരുടെ ബംഗ്ലാവുകളിൽ തന്നെ തടവിലാക്കപെട്ട തദ്ദേശീയരും .... ഗ്രാമം പട്ടണ മാവുകയും കൂറ്റൻ കെട്ടിടങ്ങൾ ഗ്രാമങ്ങളെ വളയുകയും ചെയ്യുന്ന റിവേഴ്സ് ഓസ്മോസിൽ  ,  അവൾ , ഇനിയും പുതിയ ശീലങ്ങൾ തൊട്ടു തൊടാതെ ,തന്റെ വില്പന ചാരുത വാക്കുകളിൽ കാട്ടാത്ത അവൾ ,എന്റെ ഞായറാഴ്ച  സംവേദങ്ങളിൽ കഥയായി ,കഥാപാത്രമായി ... പക്ഷെ അവൾക്ക് വില്പനകൾ ,മകൾക്ക് നല്ല വിദ്യ നല്കി ,പട്ടണത്തിന്റെ ഓരത്ത് നിന്നും പട്ടണത്തിന്റെ പരിഷ്കാരത്തിലേക്ക് പറിച്ചു നടാനുള്ള ശ്രമം  ആയിരുന്നു ....

എന്റെ ഒന്നോ രണ്ടോ പ്രാവശ്യത്തെ സന്ദർശനത്തിന്  ശേഷം അവൾ എന്നോട് കൊഞ്ചൽ ഒട്ടുമില്ലാതെ വശ്യതകൾ തൊട്ടു തീണ്ടാതെ എടാ പോടാ എന്നെല്ലാം പറയും ..ഞാനതിൽ സുകൃതം നേടും .....

ഇന്ന് ചെന്നപോൾ അവൾ തിരക്കില്ലാതെ  തിരക്കഭിനയികുന്നു  ...വാക്കുകൾ അവൾക്ക് വരുന്നില്ല ... അപ്പൊ ഞാനൊരു കുശലം ചോദിക്കാനായി  ചൊല്ലി ...

" നിന്റെ നല്ല ദിവസം വന്നോ ? "

നല്ല ദിവസം .... സാധാരണ ജനതയുടെ നല്ല ദിവസത്തിന്    ഭരിക്കുന്നവരുടെ ഏക ജാലക ,ഏക ദിന സമ്മത വിതരണ കേന്ദ്രങ്ങളോ പെട്രോളിന്റെ നികുതി വർദ്ധനയോ രാഷ്ട്രീയക്കാരന്റെ ഇടം വലം യാത്രകളോ അല്ലെന്നും അവൻ വാങ്ങുന്ന പലച്ചരക്കിന്റെയും പച്ചക്കറിയുടെയും കഴിഞ്ഞ ആഴ്ചത്തെ വിലയിൽ ഈ ആഴ്ചയിലെ കുറവോ കൂടുതലോ ആണെന്ന എന്റെ വിശ്വാസം ആണെന്നെ ഈ രാഷ്ട്രീയചോദ്യത്തിലെത്തിച്ചത് ...

 " നിനക്ക് വല്ലതും വേണമെങ്കിൽ വാങ്ങി പോ" ....

എന്താ അവളിങ്ങനെ ഇന്ന് മൊഴിയില്ലാതെ ? വാടാ പോടാ വിളികളില്ലാതെ ?  ചിരിയില്ലാതെ ? എനിക്കാകെ സങ്കടം വന്നു ..എന്റെ മനസ്സിൽ ഈർഷ്യ  തിരയായി വന്നു ....  പട്ടണത്തിന്റെ സ്വന്തമായിട്ടും അവളോട് സംവദിക്കാൻ എന്റെ വിലകൂടിയ സമയം ഒരു ദാനം പോലെ അവൾക്ക് നല്കി ഒരു ത്യജന ലൈനിൽ നിൽക്കുന്ന എന്നോടാ  അവൾ .....(ഒരു പക്ഷെ എന്റെ പണി സ്ഥലത്തെ എന്റെ ഒരു മിനുട്ടിന്റെ ശമ്പളം ഉപബോധ  മനസ്സിൽ് കണക്കാക്കിയിട്ടു  പോലും ഉണ്ടാകാം ,ഓർമ്മയില്ല )
"എന്താ, നിനകിന്നൊരു അഹങ്കാരം ?" ഞാൻ കുറച്ചു കടുപ്പിച്ചു ..... "ഞാൻ നിന്നോട് വിലപേശാതെ , നീ പറയുന്ന വിലയിൽ, നീ നാടൻ പച്ചക്കറി എന്ന  പേരിൽ  നല്കുന്ന കെമിക്കൽ  ഇട്ട പച്ചകറി വാങ്ങി വിഡ്ഢിയാവുന്നത് കൊണ്ടാണോ ?" ....

 വാക്കുകളുടെ തീക്ഷ്ണത   എന്റെ  വർദ്ധിച്ച അഹങ്കാരത്തിന്റെ പ്രതിഫലനം ആയിട്ടുണ്ടാവും ,ഉറപ്പ്  ,അല്ല പിന്നെ  ...ഈ ലോക പരിചയ മില്ലാത്തവരുടെ മുൻപിൽ പരാജിതരാവേണ്ടാതല്ല എന്റെ ത്യജന സമയങ്ങൾ .....

"അല്ല അനുജാ ,ഞാനിന്നൊരു സങ്കടത്തിലാണ് "....

എടാ പോടാ വിളിയിൽ നിന്നും അനുജനായ ഞാൻ -
ശബ്ദത്തിൽ ഞാനറിയാതെ സ്നേഹം കലർന്നു  ,വിനയം എന്റെ  അഹങ്കാരത്തെ ചവിട്ടി പുറത്താക്കി ,മനസ്സിന്റെ വ്യഥ ചോദ്യമായി .. ....

"എന്തെ ? എന്ത് പറ്റി  നിനക്ക് ? ഇന്ന് നിന്റെ പതിവ് ചോദ്യങ്ങളില്ല ? നാടൻ വെണ്ടക്കയും വഴുതനയും കാണാനില്ല ?"

എനിക്ക് ഗ്രാമത്തിൽ  നിന്നും എല്ലാ ദിവസവും കൂടകളിൽ പച്ചക്കറികൾ വരും ..ഞാൻ എനിക്ക് വേണ്ടതെല്ലാം ഓരോ ഏജൻറിനോട്  പറഞ്ഞു വക്കും  ..അവർ അതെല്ലാം ഗ്രാമത്തിൽ നിന്നും കൊടുത്തയക്കും ..ഞാനിവിടെ അത് വാങ്ങി നിങ്ങൾക്കെല്ലാം വിൽക്കും ...ഇന്നെന്റെ കൂടകൾ തെറ്റായി വഴിയിൽ ആരോ ഇറക്കി കൊണ്ട്  പോയി ... ഏജന്റ് എന്റെ കയ്യിൽ നിന്നും മുഴുവൻ  പൈസയും വാങ്ങും ..എന്റെ ഒരു ദിവസത്തെ സമ്പാദ്യം ഒരു 250 രൂപയോളം വരും .അത്ര തന്നെ ഇന്ന് നഷ്ടവുമായി ....അതാ...

ഉത്തരത്തിലെ അർധോക്തിയിൽ ,ഞാൻ അവളെ മറന്നു ....എന്റെ പരിസരം   ..അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ   വാഴുന്നവരുടെ  ഭരണ പരിഷ്കാര പത്രികയിൽ ഉണ്ടായിരുന്ന ഗ്രാമീണ ചന്ത എന്ന വചനത്തെ പറ്റി ഓർത്തു .ഏജന്റ്മാർ ഇല്ലാതാകും എന്ന് ഞാൻ വിചാരിച്ച പരിഷ്കാരം .....അതാരും ഇന്ന് ഓർക്കുന്ന  മട്ടില്ല .നമ്മൾ പുതിയ make in india കളുടെ സൃഷ്ടികളിൽ സ്വയം വിരാജിക്കുമ്പോൾ  ഇവിടെ ഉള്ള made in  india കളെ തൂങ്ങിച്ചാവാൻ വിടുന്ന പോലെ .... ഒരു ദിവസത്തെ സമ്പാദ്യം 250 രൂപ .....

... .ഇനി ആരോടും, പ്രത്യേകിച്ചും ഇവരോട്  നല്ല ദിവസത്തിന്റെ വരവിനെ പറ്റി ചോദിക്കില്ലെന്നു  വച്ചു ...ഉത്തര മില്ലാത്ത ഒരുത്തരം മൊഴിഞ്ഞു ഞാൻ.  പിന്മാറി ..

"നീ വേണമെങ്കിൽ എല്ലാരിൽ നിന്നും ഒരഞ്ചു രൂപ വീതം കൂടുതൽ വാങ്ങിക്കോ .ഞാൻ തരണോ ?"

പോടാ ,നീ നിന്റെ പണി നോക്ക് ..... നീയും നിന്റെ അഞ്ചു രൂപയും ..പോ ...."

അത്യാവശ്യം നന്നായി സ്നേഹം പങ്കു വച്ചതിന്റെ തിടുക്കത്തിൽ ഞാൻ ഓടാൻ തുടങ്ങി  ....തെരുവോരത്ത് നിന്നും  കെട്ടിട സമുച്ചയത്തിന്റെ സംരക്ഷണയിലേക്ക് .................

Comments

Popular posts from this blog

MOITHU

A beggar.